തൊഴിലുറപ്പ് കൂലി അഞ്ചു മാസമായി കുടിശികയാണെന്ന് തൊഴിലാളികൾ
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റം പരിപാടിയിൽ സങ്കടവും പരിദേവനങ്ങളുമായി വീട്ടമ്മമാർ ഒത്തുകൂടി. പുരാതനമായ പന്തളം തുമ്പമൺ തെക്കേ വീട്ടിൽ തറവാട്ടു മുറ്റത്തായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കാൻ ഐ എൻ ടി യു സി വേദി ഒരുക്കി.
തൊഴിലുറപ്പ് കൂലി അഞ്ചു മാസമായി കുടിശികയാണെന്ന് തൊഴിലാളികൾ സങ്കടത്തോടെ പറഞ്ഞു. പണിക്ക് പോയാൽ ദിവസം മൂന്നു നേരം ഫോട്ടോ എടുത്തു അയക്കണം. നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലമാണെങ്കിൽ കിലോമീറ്റർ നടക്കണം. ഏറെയും പ്രായമായവരാണ് ഇപ്പോൾ തൊഴിലുറപ്പു പണിക്കു വരുന്നതെന്നും മേറ്റ് സൂസമ്മ പറഞ്ഞു. അളവ് എടുക്കുന്നതിലെ അപാകതമൂലം കൂലി വളരെ കുറയുന്നുവെന്ന് മറ്റൊരു മേറ്റായ സുനിതാ രവിയുടെ പരാതി. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പ്രഥമ പരിഗണന തൊഴിലുറപ്പ് പദ്ധതിക്ക് നൽകുമെന്ന് ആൻ്റോ ആൻ്റണി ഉറപ്പ് നൽകി. ഇത് കൊൺഗ്രസ്സ് കൊണ്ടുവന്ന പരിപാടിയാണ്. രാഷ്ട്ര പിതാവിന്റെ പേരുള്ള പദ്ധതി ഇനിയും മോഡി സർക്കാർ അധികാരത്തിൽ വന്നാൽ ഓർമ്മയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സക്കറിയ വർഗീസ്, ഹരി കുമാർ പൂതങ്കര, തോട്ടുവാ മുരളി, സുരേഷ് കുഴുവേലിൽ
എം ജി കണ്ണൻ, രാജു സക്കറിയ,എ എം രാജൻ, ടി എ രാജേഷ് കുമാർ, റോണി സക്കറിയ, രഞ്ജു എം ജെ എന്നിവർ പ്രസംഗിച്ചു